Saturday 2 June 2012

ജനാധിപത്യത്തെ കൊല്ലുന്നവര്‍

 
                              
                  ഒരു കാലത്ത്  പൊതു ജനമെന്നറിയപ്പെട്ടിരുന്ന നിഷ് പക്ഷരായ  ജനവിഭാഗത്തിനു  കേരളത്തില്‍  വംശനാശം  സംഭവിച്ചു വരുകയാണ് . കാലാകാലങ്ങളില്‍  തുടരുന്ന പക്ഷവാദ പരമായ  രാഷ്ട്രീയ-സാമുദായിക, ലിംഗ വര്‍ഗ്ഗ  തൊഴിലാളി  മുതലാളി  സര്‍വ്വീസ്  സംഘടനകളുടെ  നീരാളി പിടിയില്‍ ഞെരിഞ്ഞമരുകയാണിവിടെ  ശേഷിക്കുന്ന പൊതു ജന വിഭാഗത്തിന്റെ  വികാരവും ധാര്‍മ്മികതയും  കാരണം  ഏതെങ്കിലുമൊരു  സംഘടനയിലെങ്കിലും  അംഗമാകാതെ സ്വസ്ഥതമായി ജീവിച്ചു പോകാനാകാത്ത സ്ഥിതി  സംജാതമായ  രാഷ്ട്രീയ സാഹചര്യമാണ്  കേരളത്തിലിന്നു  നിലനില്‍ക്കുന്നത് എന്നത്  കൊണ്ട് തന്നെ . അത്ര മാത്രം സംഘടനാ സ്വാതന്ത്ര്യത്തിന്റെ  മറവില്‍  ആദര്‍ശത്തിന്റെയും , അവകാശങ്ങളുടെയും , അധികാരത്തിന്റെയും  പേരില്‍  സമൂഹം  വിഘടിച്ചു  സ്ഫോടനാത്മകവും, സങ്കുചിതവും , മലീമസവുമായ അവസ്ഥാന്തരങ്ങളിലൂടെ കടന്നു പൊയ്ക്കൊണ്ടിരിക്കയാണ് എന്നുള്ളത്  ഖേദകരവും  വേദനാജനകവുമായ  വസ്തുതയാണ്
                                ഇത്തരം കാരണങ്ങള്‍ കൊണ്ട് തന്നെയാണ്  സാര്‍വ്വത്രിക -രാഷ്ട്രീയ  കക്ഷികളും നിഷ്പക്ഷരായ വിഭാഗത്തെ നിഷ്കരുണം അവഗണിച്ചു  സാമുദായിക സംഘടനകളുള്‍പ്പടെയുള്ളവരുടെ  തിണ്ണ നിരങ്ങാന്‍ മത്സരിക്കുന്നതും അവയെ വിശ്വാസത്തിലെടുക്കാനും , പ്രീതിപ്പെടുത്താനും പരിശ്രമിക്കുന്നത് . അത്തരം സംഘടനകളുടെ സംഘടിത മുതലാളിമാര്‍  തലയെണ്ണി  കാട്ടി അധികാര ദുര്‍ഗ്ഗങ്ങളെ ഭീക്ഷണിപ്പെടുത്തുന്ന  കാഴ്ച വിഡ്ഢികളെ പോലെ കഴിഞ്ഞ കുറെ കാലങ്ങളായി നാം കണ്ടു വരികയാണല്ലോ . തെരഞ്ഞെടുപ്പുകളുടെ കാഹളമുയരുമ്പോഴാണിവരുടെ   ആത്മ വീര്യം സടകുടഞ്ഞുണരുന്നതും ,വീതം വയ്പ്പിന്റെയും ,വിഴുപ്പലക്കലുകളുടേയും , വീമ്പ് പറച്ചിലുകളുടേയും  വീരസ്യങ്ങള്‍ കൊണ്ട് ശബ്ദ മുഖരിതമായി  ഗോളാന്തര വാര്‍ത്തകള്‍ സ്യഷ്ടിക്കുന്നത്.
സാമുദായിക സംഘടനകളുടെ കാര്യം :-  
 ഓരോ തെരഞ്ഞെടുപ്പിലും വിജയ സാധ്യതയുള്ള രാഷ്ട്രീയ കക്ഷികള്‍ക്ക് മാത്രമേ ഇവിടെയുള്ള ഒട്ടുമിക്ക സമുദായവും  പരസ്യ പിന്തുണ പ്രഖ്യാപിക്കാറുള്ളൂ . ഭരണത്തിലിരിക്കുന്നവര്‍  കഴിഞ്ഞ 5 വര്‍ഷക്കാലവും  സമുദായ ഉദ്ദാരണത്തിനു വേണ്ടി ഒരു ചുക്കും ചെയ്യുന്നില്ല എന്നവര്‍ പഴി പറയും .പ്രതിപക്ഷ കക്ഷികള്‍ക്ക്  പിന്തുണ പ്രഖ്യാപിക്കും , പുതിയ മന്ത്രി സഭ വരും  വിജയിപ്പിച്ചവരോധിച്ചത്  ഞങ്ങളാണെന്ന്  വീമ്പിളക്കും . കേരളത്തില്‍ തുടര്‍ച്ചയായി  ഭരിക്കാന്‍ ജനമൊരു സര്‍ക്കാറിനേയും അനുവദിക്കില്ലയെന്നത്‌  ഇക്കൂട്ടര്‍ ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്നില്ല. വാസ്തവത്തില്‍ ഈ പറയെപ്പെടുന്ന അത്രയും സ്വാധീനം  കേരളത്തില്‍ സാമുദായിക സംഘടനകള്‍ക്കുണ്ടോ ഇന്നു സംശയിച്ചു പോകുന്നു . മുതലാളിമാര്‍ പറയുന്നിടത്തൊക്കെ കുത്താനും മാത്രമുള്ള  സാക്ഷരത മാത്രമേ  ഇക്കണ്ട കാലം കൊണ്ട് മലയാളി നേടിയിട്ടുള്ളോ? മാറി മാറി ഇടതിനും വലതിനും  സമുദായ സ്നേഹമില്ലെന്നും  ഞങ്ങളുടെ വോട്ടു നേടി  ജയിച്ചതിന്റെ നന്ദിയില്ലെന്നും പരാതി പറയുന്ന ഭൂരിപക്ഷ ഹൈന്ദവ സമുദായങ്ങള്‍ ലോകത്തെ സര്‍വ്വത്ര ഹൈന്ദവരുടേയും  ഹോള്‍ സെയില്‍ രക്ഷകരായി  സ്വയം അവരോധിച്ചു  നടക്കുന്ന ബി .ജെ .പി  എന്ന ഭാരത ജനതാ പാര്‍ട്ടിയെ  കേരളത്തില്‍ പിന്തുണച്ചു വിജയിപ്പിച്ചു  ഭരണത്തിലവരോധിക്കുന്നില്ല . അധികാരത്തിന്റെ നിഴല്‍ പറ്റി സുഖലാളനകളില്‍ പരമാനന്ദം കണ്ടെത്താന്‍ മുതലാളിമാര്‍ക്കാകില്ല  പിന്നെ . അത് കൊണ്ട് തന്നെയാവണം  നെയ്യാറ്റിന്‍കര തെരഞ്ഞെടുപ്പില്‍  ആര് ജയിക്കുമെന്ന്  ഒരു തിട്ടവുമില്ലാത്ത  ആഷ്‌ പൂഷ് കണ്‍ഫ്യൂഷനില്‍  സകല കോമാളികളും ചേര്‍ന്ന് മന :സാക്ഷി  വോട്ടെന്ന മാന്ത്രിക വടി ചുഴറ്റി കാത്തിരിക്കുന്നത്
                                                                                                                                              
                                                                                                               
 ഞാന്‍ പുണ്യവാളന്‍
                                                                                                                                                തിരുവനന്തപുരം