Saturday 21 April 2012

വിശപ്പ്

 ഈ നൂറ്റാണ്ടിലെ മാനവ സമൂഹം അഭിമുഖീകരിക്കുന്ന ഏറ്റവും പ്രധാന ഭീക്ഷണി എന്താണെന്നു ചോദിച്ചാൽ അതിനൊരു ഒറ്റ ഉത്തരമേയുള്ളൂ വിശപ്പ്.  660 കോടി ലോക ജനതയിൽ 110 കോടി ജനം കടുത്ത പട്ടിണിയിൽ . 3 നേരം ഭക്ഷണം കഴിക്കാൻ പറ്റാത്തവരായി 300  കോടീ പേർ ലോകത്തുണ്ട്. വേണ്ടത്ര പോക്ഷകഹാരം ലഭിക്കാത്തത് മൂലം 1800 കുട്ടികളാണ് പ്രതിദിനം മരിച്ചു വീഴുന്നത്. ലോകത്ത് 20 ഓളം രാജ്യങ്ങൾ കടുത്ത ഭക്ഷ്യ പ്രതി സന്ധി നേരിടുന്നു. കാമറൂൺ, ഡയാന, ഇന്ത്യോപ്യ,ഹോട്ടുറാസ്, മൊറോക്കോ, സുഡാൻ, സെനൽ, സാപിയ, മൗറത്താനിയ,പാക്കിസ്ഥാൻ, ബംഗ്ലാദേശ്, തുടങ്ങിയ രാജ്യങ്ങൾ കടുത്ത ഭക്ഷ്യ പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നു. ലോകത്തെ പട്ടിണിക്കാരിൽ 29% ഇന്ത്യയിലാണ് എന്നുള്ളത് ഏറെ പരാമർശിക്കപ്പെടേണ്ടതാണ്. വിശപ്പ് അനീതിയുടെയും, ലോക സമ്പത്തിന്റേയും അസമമായ വിതരണത്തിന്റേയും സന്തതിയാണ്. പട്ടിണിയും, വിശപ്പും ഭക്ഷണത്തിന്റെ ഉടമസ്ഥാവകാശവുമായ്  ബന്ധപ്പെട്ടിരിക്കുന്നു.ഭക്ഷണം വേണ്ടത്ര ഉല്പാദിപ്പിക്കപ്പെടാത്തത് കൊണ്ടല്ല ജനങ്ങൾക്ക് വിശപ്പ് അനുഭവിക്കേണ്ടി വരുന്നത് .
                                                                                                         ഇപ്പോൾ ലോകത്തുണ്ടാകുന്ന വിശപ്പിന്റേതായ പ്രശ്നങ്ങൾ മുൻ കാലങ്ങളെ അപേക്ഷിച്ച് അസഹനീയമാണ്. ഇപ്പോഴത്തെ വിശപ്പിന് കാഠിന്യമേറിയത് കൊണ്ടല്ല മറിച്ചിപ്പോൾ വിശപ്പുണ്ടാക്കേണ്ടുന്ന ആവശ്യം ലോകത്തില്ല എന്നത് കൊണ്ടാണ്(അമർത്യസെൻ). സമൂഹത്തിന്റെ എല്ലാ തലങ്ങളിലും ജനാധിപത്യ വിരുദ്ധമായ സ്ഥതി ഗതികൾ നിലനിൽക്കുന്നത് കൊണ്ടാണ്  വലിയൊരു ജന വിഭാഗം പട്ടിണി കിടക്കേണ്ടി വരുന്നത്. ഭക്ഷ്യ ഉല്പാദനവും, നിയന്ത്രണവും, ഭൂമിയുടെ ഉടമസ്ഥവകാശവും ഏതാനും സമ്പന്നരിൽ മാത്രമായി ചുരുക്കുന്നു.രാഷ്ട്രീയ  നേത്യത്വവും ഉന്നത ഉദ്ധ്യോഗസ്ഥരും കൈ കൊള്ളുന്ന സമ്പനാനുകൂല്യ നിലപാടുകൾ ഭൂരിഭാഗം വരുന്ന ദരിദ്രർക്ക്  ജീവനോപാധികൾ നിഷേധിക്കുന്നു. ആഗോളാടിസ്ഥാനത്തിൽ ഭക്ഷ്യോല്പന്ന്യവും വിപണനവും കൂടുതൽ നിയന്ത്രിക്കുന്നത് ലാഭം മാത്രം മുൻ നിർത്തി പ്രവർത്തിക്കുന്ന ബഹുരാഷ്ട്ര കമ്പനികളാണ് .ഉല്പാദിപ്പിക്കുന്ന ഭക്ഷണത്തിൻ മേലുള്ള നിയന്ത്രണം ഏതാനും വികസിത രാജ്യങ്ങളിലും , വൻ രാജ്യങ്ങളിലും, വൻ കമ്പനികളിലും, സമ്പന്ന ക്യഷിക്കാരിലും ചുരുങ്ങിയിരിക്കുന്നു എന്നതാണ് വിശപ്പിന്റെ യതാർത്ഥ കാരണം.  ഇന്ത്യയിലെഔദ്ധ്യോഗിക കണക്കനുസരിച്ചായാലും മറ്റു രാജ്യങ്ങളിലുപയോഗിക്കുന്ന മാനദണ്ഡങ്ങളൾ വച്ചു പരിശോധിച്ചാലും വിശപ്പും, ദാരിദ്രവും അസഹനീയമായി  തുടരുന്ന രാജ്യമാണിന്ത്യ. ഇന്ത്യയിലെ ആഹാര ലഭ്യത 30 വർഷം മുമ്പുണ്ടായതിനേക്കാൾ കുറഞ്ഞിരിക്കുന്നു. ദാരിദ്യം  കണക്കാക്കുന്ന പഴയ മാനദണ്ഡങ്ങളനുസരിച്ചാണെങ്കിൽ ഇന്ത്യയിലെ ഗ്രാമീണ ജനസംഖ്യയുടെ 75% ദാരിദ്ര രേഖയ്ക്കു താഴെയാണ്. 
                                                                    ദേശീയ കുടുംബാരോഗ്യ സർവ്വേ അനുസരിച്ചു 70% സ്തീകൾ വിളർച്ച ബാധിച്ചവരാണ്. 3 വയസ്സിനു താഴെയുള്ള കുട്ടികളിൽ  47% പോക്ഷകമില്ലായ്മ അനുഭവിക്കുന്നു. മുതിർന്നവരിൽ 48.5% നും  അവരുടെ പൊക്കത്തിനനുസരിച്ച്  തൂക്കമില്ല. ഭൂരിപക്ഷം ജനങ്ങൾക്കും വേണ്ടത്ര ഭക്ഷണവും ജീവനോപാധികളും കിട്ടുന്നില്ല. എല്ലാ തലങ്ങളിലും ജീവിത പ്രയാസങ്ങളുണ്ടായി കൊണ്ടിരിക്കുന്നു. കാർഷികോല്പന്നങ്ങളുടെ വില തകർച്ച ആവശ്യ സാധനങ്ങളുടെ വില വർദ്ദന മുതലായവ ദാരിദ്ര്യ വൽക്കരണ പ്രക്യയയ്ക്ക്  ആക്കം കൂട്ടുന്നു.  ഭക്ഷണമില്ലായ്മ പോക്ഷക കുറവിലേയ്ക്കും, രോഗങ്ങളിലേയ്ക്കും ജനങ്ങളെ  എത്തിക്കുന്നു. ഇന്ത്യയിൽ എക്കാലത്തും ദാരിദ്രത്തിന്റേതായ പ്രെശ്നങ്ങൾ അനുഭവപ്പെട്ടിട്ടുണ്ടെങ്കിലും ഇപ്പോൾ നിലവിലുള്ള  സങ്കീർണ്ണത മുമ്പൊരിക്കലും ഉണ്ടായിട്ടില്ല
                                                                                                                     യാക്കോബ് പാറയിൽ d.y.f.i  നീലഗിരി ഡിസ്ട്രിക്റ്റ് ജോയിന്റ് സെക്രട്ടറി







Thursday 12 April 2012

വരയില്‍ തെളിയുന്ന കാലുകള്‍

ചായക്കൂട്ടില്‍ ഞാന്‍ സാന്താക്ലോസിന്റെ കാലുകള്‍ വരയ്കുമ്പോള്‍ ഇത്രയും പൂര്നമാകുമോ എന്ന് വിചാരിച്ചില്ല . ഇപ്പോഴും ഉല്ലാസവാനായി  കാണുന്ന സാന്തായ്ക്ക് എന്നും എവിടെയും ഓടി ചാടി നടക്കാം . ഇത് പറയുന്നത് നഷ്ടപ്പെട്ടുപോയ കൌമാര കാലത്തിന്റെ നൊമ്പരത്തില്‍ വിതുമ്പുന്ന ശ്രീദേവി എന്നാ പതിനെട്ടുകാരി .

കരമന മേലാറന്നൂര്‍ T C 20/58 (7) വിനോദ് ഭവനിലെ അഞ്ചാമത്തെ കുട്ടിയായ അഞ്ചു എന്നാ ശ്രീദേവിക്ക് നടക്കണമെങ്കില്‍ പരസഹായവും ക്രെച്ചസും വേണം .
2009 ജൂണ്‍  23 നു വയ്കുന്നേരം സ്കൂളില്‍ നിന്നും വീട്ടിലേക്ക്‌ മടങ്ങാന്‍ റെയില്‍വേ ട്രാക്ക്‌ മുറിച്ചു കടക്കാന്‍ ശ്രമിക്കവേ തകര്‍ന്നത്‌ മുന്നോട്ടുള്ള ജീവിതവും പോലീസുകാരി ആകാനുള്ള ആഗ്രഹവും ആണ് .
വിധി തൊടുത്തു വിട്ട അസ്ത്രം പോലെ പാഞ്ഞെത്തിയ ഷണ്ടിംഗ്  ട്രെയിന്‍  ഇടിച്ചു തകര്‍ത്തത് ശ്രീദേവിയുടെ രണ്ടു കാലുകളെയും ആയിരുന്നു .ഇതോടെ ഓര്‍മകളില്‍ പെയ്തിറങ്ങിയ കുട്ടി ക്കാലവും , മഴക്കാലവും കാലത്തിന്റെ പുതപ്പില്‍ ഒതുങ്ങിയത് പോലെയായി ശ്രീദേവിയുടെ ജീവിതം .

ആറുവര്‍ഷം മുന്‍പ്‌ അമ്മ സുമതി മരിച്ചു . അതിനു ശേഷം അച്ഛനാണ് ശ്രീദേവി അടക്കമുള്ള മക്കളുടെ തണല്‍ . അച്ഛന്‍ രാജേന്ദ്രന്‍ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് സിലെ പ്യൂണ്‍ ആണ് . ചെറിയ വരുമാനം കൊണ്ട് മകളുടെ ചികിത്സ താങ്ങാനാവുന്നില്ല .

തീവണ്ടി കയറി ഇറങ്ങിയത് മൂലം ശ്രീദേവിയുടെ ഇടതു കാല്‍ മുട്ടിനു താഴെയും വലതു കാല്‍ മുട്ടിനു മേളിലും അറ്റുപോയിരുന്നു . തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം മടങ്ങി എത്തിയ ശ്രീദേവിക്ക് സാന്ത്വനവും ആയി ഡോ . ശശി തരൂര്‍ എം പി എത്തി . കൃത്രിമ കാലുകള്‍ നല്‍കാനുള്ള സംവിധാനം ഒരുക്കി . ഇപ്പോള്‍ അതിന്റെയും ക്രെചെസിന്റെയും സഹായത്താലാണ് പതുക്കെ  നടക്കുന്നത് .

മണക്കാട് ഗവ . വൊക്കേഷനല്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ പടിക്കവേ ആണ് ശ്രീദേവിക്ക് അപകടം പിണഞ്ഞത് . ഒപ്പം ഇരുന്നു പഠിച്ച സഹപാഠികളുടെയും പഠിപ്പിച്ച അധ്യാപകരുടെയും മനസ്സില്‍ നിന്ന് ശ്രീദേവി ക്രമേണ മാഞ്ഞു പോയി . മനസ്സ് മരവിച്ചതോടെ തുടര്‍ന്ന് പഠിക്കാനും കഴിഞ്ഞില്ല .

ഒടുവില്‍ കൃത്രിമ കാലുകള്‍ ഘടിപ്പിച്ചു വീട്ടില്‍ ഇരുന്നപ്പോള്‍ മനസ്സിലെ ചിത്ര കാറി വീണ്ടും ഉണര്‍ന്നു . ഇപ്പോഴും ഉല്ലാസ വാനായും കൈ നിറയെ സമ്മാനവുമായി നടക്കുന്ന സാന്ത ക്ലോസിനെ ചുവന്ന ചായ കൂട്ടില്‍ വരച്ചു നൂല്‍ കൊണ്ട് പ്രത്യേക രീതിയില്‍ തയ്യാറാക്കി ചുവരില്‍ പതിപ്പിച്ചു . തുടര്‍ന്ന് നിരവധി ചിത്രങ്ങള്‍ വരച്ചു .

ചേച്ചി ലെക്ഷ്മി മലപ്പുറത്ത്‌ നഴ്സിംഗ് പഠിച്ചു കൊണ്ടിരുന്നത് അവസാനിപ്പിച്ചു അനുജതിക്ക് തണലായി .അനുജതിക്ക് കുറവുകള്‍ വരാതെ നോക്കാന്‍ സഹോതരങ്ങലായ ഷൈജുവും ബൈജുവും വിനോദും എപ്പോളും ഉണ്ട് . കൂലി പനിക്കാരായ ഇവര്‍ക്ക് പരിമിതികള്‍ ഉള്ളതിനാല്‍ അനുജത്തിയുടെ മുന്നോട്ടുള്ള ജീവിതം വെല്ലുവിളി ആയിരിക്കുകയാണ് . നാളെ ഇവരും കൂടോഴിയുമ്പോള്‍ തനിക്ക് നഷ്ടപ്പെട്ട കാലുകള്‍ക്ക് പകരം കൃത്രിമ കാലുകള്‍ വച്ച് എത്രനാള്‍ ജീവിക്കും എന്നാ ആകുലതയില്‍ ആണ് ശ്രീദേവി . ഇടുങ്ങിയ മുറികളുള്ള വീട്ടില്‍ സൌകര്യങ്ങള്‍ ഇല്ല .അനുകമ്പ വേണ്ട . അദ്വാനിക്കാന്‍ കെല്‍പ്പ് ഉണ്ടെന്നു മനസ്സ് പറയുന്നു . റെയില്‍ പാളത്തില്‍ മുറിച്ചു മാറ്റപ്പെട്ട വേദന കള്‍ക്ക്  ഒരു ആശ്വാസം ലഭിക്കുമോ എന്ന പ്രതീക്ഷയിലാണ് ശ്രീദേവി .

കടപ്പാട് : മാതൃഭുമി 

Saturday 7 April 2012

മിജേഷിനെ പരിചയപ്പെടു ...


സുഹൃത്തുക്കളേ,

ഞാന്‍ മിജേഷ്‌.കോട്ടയം ജില്ലയിലെ പാമ്പാടി സ്വദേശി.നട്ടെല്ലിനെയും സുഷുമ്നാ നാഡിയെയും ബാധിക്കുന്ന  ''മെനിഞ്ചോ മൈലോസില്‍'' എന്ന രോഗം മൂലം ജന്മനാ ഇരു കാലുകള്‍ക്കും ചലനശേഷിയില്ലാത്ത ഒരാളാണ് ഞാന്‍.വയസ്സ് 31. രോഗാവസ്ഥ മൂലം വീട്ടിനുള്ളില്‍ തന്നെ കഴിയേണ്ടി വന്നതിനാല്‍ പ്രാഥമിക വിദ്യാഭാസം വീട്ടില്‍ തന്നെ നടത്തി.അക്ഷരം പഠിച്ച ശേഷം നിരന്തരമായ വായനയിലൂടെ അറിവുകള്‍ നേടാന്‍ പരമാവധി പരിശ്രമിച്ചു  .

ചിത്രരചനയില്‍ വളരെയേറെ കമ്പമുണ്ട്.പക്ഷെ,ശാസ്ത്രീയമായി ചിത്രരചന അഭ്യസിച്ചിട്ടില്ല.എന്‍റെ ആരാധനാപാത്രങ്ങളായ പ്രമുഖ വ്യക്തിത്വങ്ങളുടെ കാരിക്കേച്ചറുകള്‍ അവര്‍ക്കയച്ചു നല്‍കി അതില്‍ അവരുടെ കയ്യൊപ്പുകള്‍ സമ്പാദിക്കുക എന്നത് എന്‍റെ ഹോബികളിലൊന്നാണ്.അങ്ങനെ മദര്‍ തെരേസ്സ,എ.പി.ജെ.അബ്ദുള്‍കലാം,യേശുദാസ്,ഇ.കെ.നായനാര്‍,വി.എസ്.അച്യുതാനന്ദന്‍,സുകുമാര്‍ അഴീക്കോട്‌,ഓ.എന്‍.വി.കുറുപ്പ് തുടങ്ങി 16ല്‍ പരം പ്രമുഖര്‍ അങ്ങനെ ഞാന്‍ വരച്ച അവരുടെ ചിത്രങ്ങളില്‍ കയ്യൊപ്പ് ചാര്‍ത്തി അയച്ചു തന്നത് ഞാന്‍ നിധിപോലെ സൂക്ഷിക്കുന്നു.








കവിതാരചനയിലും കമ്പമുള്ളയാളാണ് ഞാന്‍.ഓണ്‍ലൈന്‍ സാഹിത്യ കൂട്ടായ്മകളില്‍ രചനകള്‍ പോസ്റ്റ്‌ ചെയ്യാറുണ്ട്.സ്പോര്‍ട്സ്‌,സാഹിത്യം,രാഷ്ട്രീയം എന്നീ വിഷയങ്ങളില്‍  എന്‍റെതായ അഭിരുചികളും ഇഷ്ടങ്ങളും സൂക്ഷിക്കുന്ന എനിക്ക് 'wings' ലൂടെ എന്‍റെ സര്‍ഗാത്മകമായ രചനകള്‍  പങ്കുവെക്കാന്‍ അവസരം കിട്ടുന്നതിലും കൂടുതല്‍ സുഹൃത്തുക്കളെ ലഭിക്കുന്നതിലും അതിയായ സന്തോഷമുണ്ട് .

NB: ''രാജാ രവിവര്‍മ്മയുടെയും ഡാവിഞ്ചിയുടെയും വിശ്വപ്രസിദ്ധമായ ക്ലാസിക്‌ സൃഷ്ട്ടികള്‍ ഞാന്‍ എന്‍റെ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട്പുന:സൃഷ്ട്ടിച്ചതാണീ ചിത്രങ്ങള്‍;തെറ്റുകുറ്റങ്ങള്‍ വന്നുപോയിട്ടുണ്ടെങ്കില്‍ സദയം ക്ഷമിക്കുക..''


MIJESH MARKOSE
My Mail ID : mijesh505@gmail.com
phone number.-9495686490 




സ്നേഹം

സ്നേഹം


സ്നേഹിക്കുവാനായ് പിറന്നവര്‍ നാം..!

സ്നേഹം നിലക്കാത്ത ശാന്തി ഗീതം..
സ്നേഹത്തിനില്ലില്ലാ  
ജാതിമതങ്ങള്‍..!

സ്നേഹത്തിനില്ലാ  വര്‍ണ്ണഭേതം..! 


ഒരു നാളില്‍ അറിയാതെ വന്നുചേര്‍ന്നു..
ഒരു നാളില്‍ ഓര്‍ക്കാതെ യാത്രയാവും..!
ഇടയില്‍ നാം  ആര്‍ത്തിയാല്‍ കരുതിവെച്ച -
തിടവേള തീരുമ്പോള്‍ അന്ന്യമാവും..!


കാരുണ്യം തേടി കരങ്ങള്‍ നീട്ടി
കാതര ഹൃദയവുമായി നില്‍ക്കും
കൂടപ്പിറപ്പിന്‍റെ   ജീവനിലിത്തിരി
സാന്ത്വന തീര്‍ത്ഥം തെളിച്ചിടുമ്പോള്‍
കണ്ണുനീര്‍ വറ്റിയ  മിഴികളിലാര്‍ദ്രമാം 
കനിവിന്‍ നിലാവായ് നിറഞ്ഞിടുമ്പോള്‍..
എത്രമേല്‍ ധന്യം ഈ ചെറുജീവിതം...
മറ്റുള്ള നേട്ടങ്ങള്‍ വ്യര്‍ത്ഥമല്ലേ..!


ബുദ്ധനും ക്രിസ്തുവും കൃഷ്ണനും ഗാന്ധിയും 
ചൊല്ലിയതീ സ്നേഹ മന്ത്രമല്ലേ..
വിശ്വഹൃദയത്തില്‍  നിത്യം മുഴങ്ങുന്ന
വിസ്മയ നാദവും സ്നേഹമല്ലേ..!


സതീഷ്‌  കൊയിലത്ത്

പാലക്കാട്
Mob: 9961886562

Tuesday 3 April 2012

WINGSonline - നു പ്രശസ്ത എഴുത്തുകാരന്‍ ശ്രീ . ജോര്‍ജ് ഓണക്കൂര്‍ സര്‍ എഴുതി അയച്ചു തന്ന ആശംസ കുറിപ്പ് ...

ജോര്‍ജ്  ഓണക്കൂര്‍ സര്‍ -നു 'TEAM WINGS' - ന്റെ  നന്ദി ..!!

കാഴ്ചവട്ടം -( ഈ ആഴ്ചയിലെ ചിത്രം - 1)




വാര്ധക്ക്യം ഭാരമായി അമ്മയെ ഉപേക്ഷിക്കുന്ന മക്കളെ ഓര്‍ക്കുക....,ഭാരമാവില്ല ഒരു മക്കളും അമ്മക്ക്....!!
തന്നെക്കാളും ഇരട്ടി ഭാരമുള്ള മകനെ എളിയില്‍ വെച്ച് നടക്കുന്ന മാതാവ്...!!
ഇന്നത്തെ തലമുറ വൃദ്ധ സദനങ്ങളില്‍ അടക്കുന്ന മാതാവ്....!!
സ്വോന്തമായി പരിചരിക്കാന്‍ കഴിയാതെ ഹോം നഴ്സിനെ ഏല്‍പ്പിക്കുന്ന മക്കളുടെ മാതാവ്...!!
ഈ മോന്‍ അമ്മയ്ക്ക് ഒരു ഭാരം അല്ല....90 കിലോ ഭാരമുള്ള മനോരോഗമുള്ള മകനെ എളിയില്‍ വെച്ച് നടന്നു പോകുന്ന , അമ്മ...ഒരു ഹൃദയ സ്പര്‍ശിയായ ,ഫോട്ടോ,,ഈ ഫോട്ടോ കണ്ടതില്‍ ഈ അമ്മയെ കണ്ടതില്‍ ഞാന്‍ അഭിമാനിക്കുന്നു .....!!! 


Monday 2 April 2012

കണ്ണുതുറക്കാത്ത ദൈവങ്ങളേ.. നിങ്ങളീ കേരളത്തിൽ ഉണ്ടായിരുന്നെങ്കിൽ..



കണ്ണുതുറക്കാത്ത ദൈവങ്ങളെ..
കരയാനറിയാത്ത..ചിരിക്കാനറിയാത്ത
കളിമൺ പ്രതിമകളെ...

വയലാർ വെറുതെയല്ല ഈ വരികളെഴുതിയത്. സർവത്ര അഭിമാനികളും അതിനേക്കൾ അഹംഭാവികളുമായ അഭിനവ രാഷ്ട്രീയ പ്രവരന്മാർ മാത്രമാണപ്പോ ഈ വരികളിലെ ഇത്.. എന്തിനേറെപ്പറയണം. നാൾക്കു നാൾ ലവന്മാരെ ചുമക്കാൻ കേരളഭൂമിക്ക് ഇനീം ലേശം കൂടീ കരുത്തുകൊടൂക്കണെ പരശുരാമൻ സാറേ.. 

വളരെ സിമ്പിളായ ഒരു സംഭവമാണ് ഇപ്പോഴത്തെ അവധൂതന്റെ ഇളക്കത്തിനു മൂലവും കാരണവും. സർവത്രാതി ഐപീയെല്ലിലെ മതിലിടിയലും കോടീപതി സെഞ്ചൂറിയൻ കഥകളും സീപിയെല്ലെന്ന സിനിമക്കളിയും മാത്രമാണല്ലോ ഇന്ത്യാമഹാരാജ്യത്തെ മുഖ്യ കേളിയും വാർത്താപ്രക്ഷേപണവും നാട്ടൂവർത്തമാനവും. അങ്ങനെയിരിക്കെ ദാ കേട്ടു ഒരു വാർത്ത. (പ്രീയവായനക്കാരാ താങ്കൾ കേട്ടുകാണില്ല ഇത് മഹാരാജാസ്സുകാരുടെ സ്വകാര്യവാർത്തയാണേ) 

മഹാരാജാസ്സിലിലേക്ക് ഡിസ്കസ് ത്രോയിൽ ഒരു സ്വർണമെഡലും, ജാവലിൻ തോയിൽ ഒരു വെള്ളി മെഡലും 4x400 മീറ്റർ റിലേക്ക് ഒരു വെങ്കലവും എത്തിയിരിക്കുന്നു.  സംഗതികൾ എല്ലാം ഒരേയൊരാൾ കൊണ്ടുവന്നത്. “രഞ്ജിത് എം എസ്” എന്ന ബി എ ഹിസ്റ്ററി മൂന്നാം വർഷക്കാരനും എംസിയാർവി ന്യുമെൻസ് ഹോസ്റ്റലിലെ അന്തേവാസിയുമായ ചുണക്കുട്ടിയാണ് കഥാനായകൻ.  ബംഗളുരുവിൽ നടന്ന ദേശീയ പാരാ അത്ലെറ്റിക്സ് ചാമ്പ്യൻഷിപ്പിൽ കേരള നാടിന്റെ അഭിമാനം കാത്ത മിടുമിടുക്കൻ. ടിന്റു ലൂക്കയും ഉഷച്ചേച്ചീടെ പിള്ളാരും മേഴ്സിക്കുട്ടന്റെ പുത്രനുമൊക്കെ കേരളരാജ്യത്തെ മ‌-കാരത്തിൽ തുടങ്ങുന്ന പത്രങ്ങളും ദേശാഭിമാനിയുടെ ഇതളും ചാനൽ പടകളും സവിസ്തരം ആഘോഷിച്ചപ്പോൾ  പാരാ അത്ലെറ്റിക്സ് ച്യമ്പ്യൻഷിപ്പിലെ നേട്ടം പൂടക്കു സമം അവഗണിക്കപ്പെട്ടതിൽ ലവലേശം ശംശയിക്കേണ്ട. അതങ്ങനെയെ ആവൂ. കഥാനായകനായ രഞ്ജിത് എം എസ് അതോട്ട് കാണാനും പോകുന്നില്ല. കാരണം രഞ്ജിത് കാഴ്ചയറ്റവനാണ്. നിങ്ങളുടെ ഭാഷയിൽ ബ്ലൈന്റ്. അവന്റെ നേട്ടങ്ങൾക്ക് മുന്നിൽ ഇതു വായിക്കുന്ന സാമൂഹ്യനും സഖാവും സുന്ദരികളും സുന്ദരന്മാരും സർവോപരി സർകാരും ബ്ലൈന്റ് ആയെന്നതാണ് മറ്റൊരു സത്യം. കോടികൾ ചെലവാക്കി കേരളാപ്രദേശ് ഒഴികെ എല്ലാ ലൊട്ടുലൊടുക്ക് സംസ്ഥനങ്ങളും യഥാവിധി അവരവരുടെ താരങ്ങളെ നാഷണൽ മീറ്റുകൾക്ക് വിടുമ്പോൾ കേരളം സാധാ തേഡ് ക്ലാസ് ട്രെയിൻ കമ്പാർട്മെന്റിൽ പാവം കുട്ടീകളെ തള്ളി വിടുന്നത് ചിലപ്പോ നിങ്ങൾ വായിച്ചിരിക്കും. കേരളത്തിനോട് സുല്ലിട്ട കായികതാരങ്ങളെ തമിഴ് നാടും മറ്റും കൊത്തിക്കൊണ്ടു പോയാലും ഇവിടെ കായികവകുപ്പ് “ഠ” വട്ടത്തിൽ വട്ടുകളിച്ച് നിൽകും. 

അങ്ങിനെയാണ് പാവം രഞ്ജിത്ത് വാർത്തയല്ലാതായത്. പിന്നെന്തിനു അവധൂതന്‍ ഇതിന്മേൽ വലിഞ്ഞ് തൂങ്ങണം..? അത് നിങ്ങളുടെ സംശയം. 
പറഞ്ഞ് തരാമേ..
ഇപ്പറഞ്ഞ രഞ്ജിത്ത് കേരളത്തിന്റെ പ്രതിനിധിയായി നാഷണൽ പാരാ അത്ലെറ്റിക് ചാമ്പ്യൻഷിപ്പിനു വണ്ടിപിടിച്ചത് 500 രൂ ഇന്ത്യൻ മണീസുമായിട്ടാണെന്ന് മഹാരാജസ്സുകാര്‍ക്ക്  മാത്രമറിയാവുന്ന രഹസ്യം. അതും കടം വാങ്ങിയത്. ഫുഡാന്റക്കോമോഡേഷൻ സംഖാടകർ ഫ്രീയായി കൊടുത്തതുകൊണ്ട് കഴിക്കാനും കുളിക്കാനും കിടക്കാനും പാങ്ങായി. ഡെയ്ലി അഞ്ഞൂറു മണീസ് മെയ്കാട് വർക്കർ ശമ്പളം കൈപറ്റുന്ന കേരളത്തീന്ന് ഒരു പാവം അത്ലെറ്റ് ഇങ്ങനെയും ഒരു നാഷണൽ ലെവൽ മീറ്റിൽ പങ്കെടുക്കുന്നു. അഭിമാനിക്കാനുള്ള വകയുണ്ട്. മഹാരാജാസ്സിനു വേണ്ടി ബ്ലൈന്റ് ക്രിക്കറ്റ് മത്സരത്തിൽ ട്രോഫി നേടിയ ഈ ആൾ കേരള ബ്ലൈന്റ് ക്രിക്കറ്റ് ടീം ക്യാപ്റ്റൻ അതേസമയം ആൾകേരള ബ്ലൈന്റ് സ്റ്റൂഡന്റ് ഫെഡറേഷന്റെ സംസ്ഥാന വൈസ്പ്രസിഡന്റ് കൂടിയാണു സഹോദരങ്ങളെ.  എന്നിട്ടൂം രഞ്ജിത്തിനും മീറ്റിനു പോകാൻ പിരിവെടുത്ത അഞ്ഞൂറു രൂപ മാത്രം. അങ്ങനെ അഞ്ഞൂറു രൂപയുടെ സാമ്പത്തിക ചെലവിൽ രഞ്ജിത്ത് കേരളമഹാരാജ്യത്തിനു നേടിക്കൊടുത്തതാണ് ആ കൈയ്യിലിരിക്കുന്ന സ്വർണ/വെള്ളി/വെങ്കല മെഡലുകൾ. സർവരാജ്യ മലയാളികളെ നാണിച്ചുകൊള്ളുക. ആ മെഡലുകൾ എന്നെയും നിങ്ങളെയും നോക്കി ആർത്തു കൂവുന്നുണ്ട്.
പോട്ടെ ഇനീം സാമൂഹ്യനു കലി തീർക്കാനുണ്ട്. പക്ഷെ സർകാർ വശം ചില ചോദ്യങ്ങളായി എറിഞ്ഞു തരാം. സൌകര്യപ്പെടുമെങ്കിൽ സ്വസ്തമായി ഇരുന്ന് ചിന്തിക്ക് ബഹു. കായിക വകുപ്പ് മന്ത്രീ, ബഹു ബഹു വിഗലാംഗക്ഷേമ ഉദ്യോഗസ്ഥപ്രഭുക്കളെ.
1. കേരളത്തിനെ പ്രതിനിധീകരിച്ച് രഞ്ജിത്ത് ബംഗളുരുവിലേക്ക് പോയത് ആരാനും നിങ്ങളോട് പറഞ്ഞിരുന്നോ..? 
2. പറഞ്ഞിരുന്നെങ്കിൽ തന്നെ രഞിജിത്തിനും കൂട്ടുകാർക്കും യാത്രാപ്പടിയെങ്കിലും കൊടുക്കാൻ നിങ്ങൾക്ക് നേരവും കാലവും ഒത്തില്ലെ..? 
3. രഞ്ജിത് മെഡലുകളും കൊണ്ട് തിരിച്ചു വന്നപ്പോ നിങ്ങളിലൊരാളും ആ വഴി വന്നില്ലല്ലോ ഒരു നല്ല വാക്ക് പറയാൻ. അതോ പിറവത്തീന്ന് നെയ്യാറ്റിങ്കരക്കുള്ള യാത്രാക്ഷീണത്തിലാന്നോ..?
4. നാഷണൽ പാരാ അത്ലെറ്റിക് വിജയികൾക്ക് സ്വർണമൊന്നുക്ക്- രൂ 3 ലക്ഷവും, വെള്ളിക്ക് രൂ.2 ലക്ഷവും, വെങ്കലത്തിനു 1 ലക്ഷവും കൊടുത്ത മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങൽ ഇന്ത്യാമഹാരജ്യത്തിനെ ഭാഗം തന്നെയോ..? അങ്ങിനെയെങ്കിൽ കേരളമോ..? 
5.  ഇനി രഞ്ജിത്തും കൂട്ടരും പങ്കെടുക്കേണ്ട പാരാ ഓളിമ്പിക്സ് നാഷണൽ ക്യാമ്പിനെ കുറിച്ച് എന്തരേലും വെവരമുണ്ടോ മന്ത്രാലയമേ..? 
6. രഞിത്തിനും കൂട്ടർക്കും നാഷണൽ ക്യാമ്പിനു പോകാനുള്ള ചെലവ് കൊടുക്കാൻ വേൾഡ് ബാങ്കിന്റെ ഫണ്ട് തരപ്പെടുത്തേണ്ടതുണ്ടൊ അതോ ഇവർ വീടും പറമ്പും പണയം വയ്കണോ..? 
(ഏക ജ്യേഷ്ഠന്റെ വരുമാനമാണ് രഞ്ജിത്തിന്റെ ആലുവയിലുള്ള വീടിന്റെ ഊർജം എന്ന് കൂട്ടിച്ചേർക്കട്ടെ). 
7. അംഗവൈകല്യമില്ലാത്ത കായിക താരങ്ങൾ മെഡലുമായി തിരിച്ചെത്തുമ്പോൾ നാടുമുഴുവൻ കൊണ്ടാടി നഗരപ്രദിക്ഷിണവും നടത്തി അവർക്ക് റെയില്വേയിലും പോലീസിലും ജ്വാലി കൊടുക്കാൻ അല്പം മടിച്ചാണെങ്കിലും ശ്രമിക്കുന്ന കേരളനാട്ടിൽ ഈ വീരനായകന് ഒരു മിനിമം ഓഫീസ് അസിസ്റ്റന്റ് തസ്തിക ശൃഷ്ഠിച്ചു കൊടുത്താൽ ആകാശമിടിഞ്ഞ് പോകുമോ മന്ത്രീ സാറെ..? 
8. കായികതാരവും പുരസ്കാര ജേതാവുമായിട്ടൂം നാടിന്റെ അഭിമാനം ദാ ഇങ്ങനെ മെഡലുകളായി കൊണ്ടുവന്നു തന്നിട്ടൂം അംഗവൈകല്യത്തെച്ചോല്ലി ഈ പാവങ്ങളെ തമസ്കരിക്കുന്ന എന്നെയും നിങ്ങളെയുമൊക്കെ എന്തോന്ന് വിളിച്ചാലാണ് മതിയാവുക എന്നുകൂടി പറഞ്ഞ് തരണം പൊന്നും കൂടപ്പിറപ്പുകളെ. 
കണ്ണുള്ളവർ മാത്രം കാണട്ടെ.. ചെവിയുള്ളവർ മാത്രം കേൾക്കട്ടെ. ഇതുണ്ടായിട്ടൂം കാണാത്തവരും കേൾക്കാത്തവരും അവരവരുടെ ഹൃദയങ്ങൾക്ക് വൈകല്യമുള്ളവരാകയാൽ നിങ്ങൾ സുഭിക്ഷം തിന്നു കുടിച്ച് വാഴുക. അവസാനം ഏതെങ്കിലും ആശുപത്രിയുടെ ഐ സി യുവിൽ യന്ത്രശ്ശവമാകുക. ഒടുവിൽ ഒരു സ്വിച്ചിന്റെ സ്വരത്തോടെ മരണത്തെ പുൽകുക. 

കുറിമാനം: ഇതു വായിച്ചിട്ട് രഞ്ജിത്തിനെ കാണണമെന്നു തോന്നുവർ നേരെ എറണാകുളത്ത് എം സി ആർ വി ഹോസ്റ്റലിലെത്തുക. ഫോണുള്ളവർ വിളിക്കുക. 9747385560-രഞ്ജിത്. ഒരു നമ്പർ കൂടി തരാം കൂട്ടൂകാരന്റെ. 9747648103. ആദ്യത്തെ നമ്പർ തൽകാലം നിലവിലില്ല. ബംഗളുരുവിലെ നാഷണൽ പാരാ അത്ലെറ്റിക് ച്യമ്പൻഷിപ്പിനിടയിൽ രഞ്ജിത്തിന്റെ കയ്യിൽ  നിന്നും നഷ്ടപ്പെട്ടു. അതെ കേരളമഹാരാജ്യത്തിന്റെ അന്തസ്സു കാക്കുന്നതിനുള്ള പ്രയത്നത്തിനിടയിൽ. 

- അവധൂതന്‍ 

പൊള്ളുന്ന കാലം - (കവിത) - A.K രാജി